മുക്കം: വലിയങ്ങാടി ദുരന്തത്തില് അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ഉയരുമ്പോള്മറ്റൊരു ദുരന്തത്തിലേക്ക് വാ പൊളിച്ച് അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു കെട്ടിടം. നിത്യേന നൂറ് കണക്കിന് രോഗികൾ എത്തുന്ന മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അൺഫിറ്റാണെന്ന നോട്ടീസ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാതെ നിൽക്കുന്നത്.
ആശുപത്രിയിലെത്തുന്ന നിരവധി രോഗികൾ വിവിധ ടെസ്റ്റുകൾക്കായി ആശ്രയിക്കുന്ന ലാബിന്റെയും രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടത്തിന്റെയും സിഎച്ച്സി ഓഫിസ് കെട്ടിടത്തിന്റെയും നടുവിലായാണ് അപകട ഭീഷണിയുള്ള കെട്ടിടമുള്ളത്.
കെട്ടിടത്തിൽ ചോർച്ച ഉണ്ടായതോടെ മെഡിക്കൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കെട്ടിട സ്ളാബുകള്ക്കും ചുമരുകൾക്കും വിള്ളൽ ഉണ്ടെന്ന് കണ്ടെത്തുകയും കെട്ടിടം അൺഫിറ്റാണെന്ന് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകുകയും ചെയ്തത്.
കൂടാതെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കുകൾ എടുത്തുമാറ്റണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിടം എത്രയും പെട്ടന്ന് പൊളിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കെട്ടിടത്തിന്റെ വാതിലിൽ പതിക്കുകയും എക്സ്റേ യുണിറ്റ് അഴിച്ചുമാറ്റിയി മറ്റൊരു കെട്ടിടത്തിലേക്ക് താൽകലികമായി മാറ്റിവെക്കുകയും മാത്രമാണ് ഇതുവരെ ചെയ്തത്.
രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ നിരവധി ആളുകൾ നിത്യേന എത്തുന്ന സ്ഥലമായായതിനാൽ കെട്ടിടം തകർന്നു വീണാൽ കോഴിക്കോട് വലിയങ്ങാടിയിൽ ഉണ്ടായതിനേക്കാൾ വലിയ ദുരന്തം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല എക്സ്റേ യുണിറ്റ് പ്രവർത്തിക്കാത്തതിനാൽ ആശുപത്രിൽ എത്തുന്ന രോഗികൾ വലിയ പണം ചിലവഴിച്ച് തൊട്ടടുത്ത സ്വകാര്യ എക്സ്റേ യൂണിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയുമാണ് ഉള്ളത് .